ന്യൂഡെൽഹി: എയിംസിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത കേസിൽ ആം ആദ്‌മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. 2016ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
കലാപമുണ്ടാക്കൽ, പൊതുസേവകന്റെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. അതേസമയം, കേസിൽ ജാമ്യം ലഭിച്ച സോംനാഥ് ശിക്ഷാവിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കും. 2016 സെപ്റ്റംബർ 9നാണ് കേസിനാസ്‌പദമായ സംഭവം. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തകർത്തുവെന്നാണ് പ്രോസിക്യൂഷൻ വാദം.
പിഴവുകളില്ലാതെ പ്രതി സോംനാഥിന് എതിരെയുള്ള കേസ് തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കുറ്റാരോപിതരും സോംനാഥിന്റെ കൂട്ടാളികളുമായ ജഗത് സയ്‌നി, ദിലീപ് ജാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
Read also: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്