കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വടകര റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞത്. ഇപ്പോൾ കുളത്തിന്റെ മുകൾ പരപ്പ് വരെ വെള്ളം എത്തിയിട്ടുണ്ട്. ഏകദേശം 25 ലക്ഷം ലിറ്റർ വെള്ളമുണ്ടാകും ഇത്.
ആവിയന്ത്രം ഓടിത്തുടങ്ങിയ കാലത്ത് എൻജിൻ തണുപ്പിക്കാൻ സ്‌ഥാപിച്ചതായിരുന്നു ഈ കുളം. വർഷങ്ങളായി കുളത്തിൽ കെട്ടിക്കിടന്ന മാലിന്യങ്ങളും ചെളിയും നീക്കം ചെയ്‌താണ് വെള്ളം ശുദ്ധീകരിച്ചത്. കുടിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റ് കിട്ടി. ഇതോടെ വേനൽക്കാലത്ത് സ്‌റ്റേഷനിൽ ഉണ്ടാകുന്ന ജലക്ഷാമത്തിനു പരിഹാരമാകും.
നേരത്തേ റെയിൽവേ സ്‌റ്റേഷനു പുറത്തുള്ളവർക്കും ഈ കുളം ഏറെ സഹായകരമായിരുന്നു. എന്നാൽ മാലിന്യം നിറഞ്ഞതു മൂലം 40 വർഷമായി ഉപയോഗിക്കാറില്ലായിരുന്നു. പലപ്പോഴായി ചെളി നീക്കം ചെയ്‌തെങ്കിലും പൂർണ പ്രയോജനമുണ്ടായില്ല. പിന്നീട് കുളം ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യത്തിന് വിവിധ സംഘടനകളും പിന്തുണ നൽകിയതോടെയാണ് വെള്ളം വറ്റിച്ച് ചെളിയും മാലിന്യവും നീക്കാൻ തീവ്രശ്രമം തുടങ്ങിയത്.
റെയിൽവേ സ്‌റ്റേഷൻ പരിസരം സൗന്ദര്യവൽക്കരിക്കാൻ പദ്ധതി തയ്യാറാക്കിയ ഊരാളുങ്കൽ സൊസൈറ്റി 21 ദിവസമെടുത്താണ് ലോഡ് കണക്കിന് ചെളിയും മാലിന്യവും കുളത്തിൽ നിന്ന് നീക്കിയതെന്ന് സ്‌റ്റേഷൻ സൂപ്രണ്ട് വൽസലൻ കുനിയിൽ പറഞ്ഞു. 15 വീതം തൊഴിലാളികളാണ് ഈ പ്രവൃത്തിയിൽ പങ്കെടുത്തത്. 9 ലക്ഷം രൂപയായിരുന്നു സൊസൈറ്റിയുടെ ഫണ്ടിൽ നിന്ന് ചിലവിട്ടത്. പുറമേ നിന്നുള്ള മലിന ജലം കുളത്തിലേക്ക് കടക്കാതിരിക്കാൻ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ഇനി മാലിന്യം വീഴാതിരിക്കാൻ ചുറ്റും വല, സ്‌റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യാൻ മോട്ടർ എന്നിവ സ്‌ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malabar News: നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനം; കാപ്പുങ്കര പാലം യാഥാർഥ്യമായി