രാജപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കള്ളാർ പഞ്ചായത്തിലെ കാപ്പുങ്കരയിൽ പാലം യാഥാർഥ്യമായി. കാസർഗോഡ് വികസന പാക്കേജിൽ 5 കോടി രൂപ ചെലവിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെയും ചെക്‌ഡാമിന്റെയും നിർമാണം നടന്നത്. അപ്രോച്ച് റോഡ് ടാറിങ് ഉൾപ്പടെയുള്ള എല്ലാ പ്രവർത്തികളും പൂർത്തിയായി.
നേരത്തെ കാസർഗോഡ് വികസന പാക്കേജിൽ എൻഡോസൾഫാൻ ബാധിത പ്രദേശത്തേക്കുള്ള ജലസേചന പദ്ധതിയിൽ തടയണ മാത്രം നിർമിക്കാൻ മൂന്ന് കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. തുടർന്ന് ഇരുകരയിലുമുള്ള കുടുംബങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ സ്‌ഥലത്ത് തടയണയോട് കൂടിയ പാലം വേണമെന്ന ആവശ്യത്തിൽ അന്ന് നാട്ടുകാർ കർമസമിതി രൂപീകരിക്കുകയും ജില്ലാ കളക്‌ടർ സ്‌ഥലം സന്ദർശിക്കുകയും ചെയ്‌തു. ശേഷം ജനങ്ങളുടെ യാത്രാ ദുരിതം കളക്‌ടർ മന്ത്രി ഇ ചന്ദ്രശേഖരനെ ബോധ്യപ്പെടുത്തുകയും ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്ത് തടയണയും ഒപ്പം പാലവും നിർമിക്കാൻ സർക്കാർ അഞ്ച് കോടി അനുവദിക്കുകയുമായിരുന്നു.
2018ലാണ് നിർമാണം ആരംഭിച്ചത്. പാലം പണി പൂർത്തിയായതോടെ കള്ളാർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിനും കാപ്പുങ്കരയുടെ ഇരുവശങ്ങളിലുമുള്ള 500 കുടുംബങ്ങളുടെ യാത്രാ പ്രശ്‌നത്തിനുമാണ് നിലവിൽ പരിഹാരമായിരിക്കുന്നത്. മഴക്കാലത്ത് കുടുംബൂർ, പൂക്കയം പാലങ്ങൾ വഴി കിലോ മീറ്ററുകൾ ചുറ്റിവേണം പ്രദേശത്തുള്ളവർക്ക് വ്യാപാര കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ. 5 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. ചെക്‌ഡാമിൽ 10 കോടി ലിറ്റർ വെളളം സംഭരിക്കാനും സാധിക്കും.
Also Read: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം