പനമരം: അഞ്ചാംമൈൽ കെല്ലൂരിൽ അനധികൃത മണ്ണെടുപ്പ് തടഞ്ഞ് അധികൃതർ. ഒരു മണ്ണുമാന്തിയന്ത്രവും രണ്ടു ടിപ്പറുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. അനധികൃത മണ്ണ്-മണലെടുപ്പ് തടയുന്നതിനായി കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റേതാണ് നടപടി.
പനമരം-മാനന്തവാടി റോഡിൽ അഞ്ചാംമൈൽ ടൗണിന് സമീപം കോമ്പി ഉസ്മാൻ ഹാജിയുടെ സ്ഥലത്താണ് അനുമതിയില്ലാതെ മണ്ണെടുക്കുകയും ടിപ്പറുകളിലാക്കി പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തത്. അവധി ദിവസങ്ങളുടെ മറവിലായിരുന്നു മണ്ണെടുപ്പ്. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് പ്രത്യേകസംഘം സ്ഥലത്തെത്തി മണ്ണെടുപ്പ് തടഞ്ഞത്. തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിതാര, ടി. മനോജ് കുമാർ, എ. അനിൽകുമാർ, സി. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.