വയനാട്: രണ്ടു ദിവസം മുൻപ് അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ തുടരവേയാണ് കുഞ്ഞ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യക്‌തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. ജയപ്രകാശിന്റെ ഭാര്യ അനിലക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.
പരിക്ക് ഗുരുതരം ആയതിനാൽ ഇവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് അങ്കണ വാടിയിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്. ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
സംഭവത്തിൽ അയൽവാസിയായ ജിതേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജിതേഷിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നെടുമ്പാല പള്ളിക്കവല അംഗനവാടിക്ക് സമീപത്ത് വെച്ച് വാക്കത്തികൊണ്ട് വെട്ടിയാണ് കുട്ടിയെ പരിക്കേൽപ്പിച്ചത്. അമ്മ അനിലക്ക് പരുക്കേറ്റിരുന്നെങ്കിലും ഗുരുതരമല്ല.
Most Read: സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി