കൽപ്പറ്റ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വനം ഓഫിസുകളിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണ ജാഥകൾ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആവേശ സ്വീകരണമാണ് ജാഥകൾക്ക് ലഭിച്ചത്. കൽപ്പറ്റ, മാനന്തവാടി ഡിഎഫ്ഒ ഓഫിസുകൾ, ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫിസ് എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്‌ച മാർച്ച് നടത്തും.
വന്യമൃഗശല്യ പരിഹാരത്തിന് കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ, ത്രിതല പഞ്ചായത്തുകൾ, വനം, റവന്യൂ, കൃഷി വകുപ്പുകൾ ചേർന്ന് സമഗ്ര മാസ്‌റ്റർ പ്ളാൻ തയ്യാറാക്കുക, തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ കോസ്‌റ്റ് വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ കർഷക സംഘം ഉന്നയിക്കുന്നു.
ഇതിന് പുറമെ ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ, ഉദ്യോഗസ്‌ഥർ എന്നിവരടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പദ്ധതി നടപ്പാക്കുക, വന്യമൃഗ ശല്യ നഷ്‌ടപരിഹാര തുക ശാസ്‌ത്രീയമായി നിർണയിച്ച് വിതരണംചെയ്യുക, തേക്ക്-യൂക്കാലി തോട്ടങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനമാക്കുക, കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ കൂടി ഉയർത്തിയാണ് പ്രക്ഷോഭം നടത്തുന്നത്.
Read Also: യുഎസിൽ വീണ്ടും കാട്ടുതീ; വ്യാപക നാശനഷ്‌ടം