ന്യൂയോർക്ക്: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്‌നിക്കിരയായി. മേഖലയിൽ വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥർ പറഞ്ഞു. രണ്ടായിരത്തോളം അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
ഇടയ്‌ക്ക് ചെറിയ മഴ പെയ്‌തിരുന്നെങ്കിലും കാട്ടുതീയ്‌ക്ക് വലിയ ശമനമുണ്ടായില്ല. അരിസോണയിൽ മൂന്നിടങ്ങളിലും ന്യൂമെക്‌സിക്കോയിൽ ആറിടങ്ങളിലുമാണ് കാട്ടുതീ പടർന്നത്. പ്രദേശത്തുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ന്യൂമെക്‌സിക്കോയിലെ സിമറോൺ പട്ടണത്തിൽ നിന്നും മുഴുവൻ ആളുകളേയും മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
ന്യൂമെക്‌സിക്കോയിലെ നാല് കൗണ്ടികളിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അരിസോണയിലെ ഫ്‌ളാഗ് സ്‌റ്റാഫ് എന്ന മേഖലയിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെയുള്ള മുപ്പതോളം വീടുകൾ കത്തി നശിച്ചു. ഇടക്കിടയ്‌ക്ക് വരുന്ന വരൾച്ചയാണ് കാട്ടുതീ ഉണ്ടാവാൻ കാരണമെന്ന് കാലാവസ്‌ഥാ ഗവേഷകർ വ്യക്‌തമാക്കി.
Read Also: വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി