ടെഹ്റാൻ: ഇറാനിൽ ആക്രമണം ശക്തമാക്കി അമേരിക്ക. ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ മൊബൈൽ കമ്മ്യൂണിക്കേഷൻസ് കമ്പനി ഓഫ് ഇറാൻ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോർമുസ് മേഖലയിലെ ബന്ദർ അബ്ബാസ്, ഖിഷം ദ്വീപ് എന്നിവിടങ്ങളിലും യുഎസ് ആക്രമണം നടത്തി.
ഖിഷം ദ്വീപിൽ 11 മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്. അതേസമയം, ഇറാൻ നടത്തിയ തിരിച്ചടിയിൽ മൂന്ന് അതിർത്തി കേന്ദ്രങ്ങളും ഒരു ഓഫ്ഷോർ എണ്ണ ഡ്രില്ലിങ് പ്ളാറ്റ്ഫോമും ആക്രമിക്കപ്പെട്ടതായി കുവൈത്ത് അറിയിച്ചു. കുവൈത്തിലെ അമേരിക്കൻ എച്ച്ഐഎംഎആർഎസ് (HIMARS) മിസൈൽ ലോഞ്ചറുകളെ ലക്ഷ്യമിട്ടതായി ഐആർജിസി അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായി തകരുകയും ചർച്ചകൾ വഴിമുട്ടുകയും ചെയ്തതോടെ ഹോർമുസ് കടലിടുക്കിലടക്കം വീണ്ടും അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സർവീസ് നടത്തുന്ന എല്ലാ കപ്പലുകൾക്കുമായി ഹോർമുസ് തുറന്നിട്ടിരിക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് ഇന്നലെ അറിയിച്ചിരുന്നു.
മേഖലയിലെ ഇടപെടലുകൾ അമേരിക്ക അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചതിന് പിന്നാലെയാണ് യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഡസൻ കണക്കിന് അണുബോംബുകളേക്കാൾ തങ്ങൾക്ക് ഹോർമുസാണ് പ്രധാനമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക നിർദ്ദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
നേരത്തെ ഹോർമുസിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജിഎസ്എഫ് ഗാലക്സി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ നിന്ന് പത്ത് നാവികരെ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ





































