ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ മെയ് 2ന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടി വെക്കണമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍. സംസ്‌ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുകളും കോവിഡ് ബാധിച്ചു മരിച്ചുവെന്നും അതിനാൽ വോട്ടെണ്ണൽ നീട്ടി വെക്കണമെന്നുമാണ് യൂണിയന്റെ ആവശ്യം. മരണമടഞ്ഞ അധ്യാപകരുടെ എണ്ണം സംബന്ധിച്ച പട്ടിക ടീച്ചേഴ്‌സ് യൂണിയന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞ 71 ജില്ലകളില്‍ നിന്നുള്ള 577 അധ്യാപകരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതായി യുപി ശിക്ഷാ മഹാസംഗ (യുപിഎസ്എം) പ്രസിഡണ്ട് ദിനേശ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. പഞ്ചായത്ത് വോട്ടെടുപ്പിനിടെ കോവിഡ് മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്‌ച സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗൺ. നേരത്തേ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച രാത്രി എട്ടു മുതൽ തിങ്കളാഴ്‌ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
Read also: കോവിഡ് രണ്ടാം വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി