ചെന്നൈ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര സർക്കാരിന് ജാഗ്രതക്കുറവ് ഉണ്ടായതായി കോടതി ആരോപണം ഉന്നയിച്ചു. കഴിഞ്ഞ 14 മാസമായി സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്നും, ഈ സമയത്ത് കോവിഡ് വ്യാപനത്തിനെതിരെ സർക്കാർ യാതൊരു മുൻകരുതലും എടുത്തില്ലെന്നും കോടതി വ്യക്‌തമാക്കി.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്ന് സർക്കാരിന് ബോധ്യമില്ലായിരുന്നോ എന്ന് ചോദിച്ച കോടതി ആസൂത്രിതമായ പ്രതിരോധ നടപടി സ്വീകരിക്കാതിരുന്നതിൽ ആരോപണം ഉന്നയിച്ചു. കൂടാതെ വിദഗ്‌ധരുടെ അഭിപ്രായത്തെ സർക്കാർ ഗൗരവമായി കണ്ടില്ലെന്നും കോടതി വ്യക്‌തമാക്കി. രാജ്യത്ത് കോവിഡിന്റെ ഒന്നാം വ്യാപനം രൂക്ഷമായിരുന്നിട്ടും അത് പാഠമായി ഉൾക്കൊള്ളാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും, തുടർന്ന് കഴിഞ്ഞ 12 മാസമായി സർക്കാരിന്റെ ജാഗ്രതക്കുറവ് അൽഭുതപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു.
സർക്കാരിന്റെ അനാസ്‌ഥ മൂലം വലിയ വില കൊടുക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങൾ ആണെന്ന് സൂചിപ്പിച്ച കോടതി, കോവിഡിന്റെ ഒന്നാം വ്യാപനത്തിന് ശേഷം മതിയായ മുൻകരുതലുകൾ എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ചോദിച്ചു. നിലവിൽ രാജ്യത്ത് മൂന്നര ലക്ഷത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. ഇത് വലിയ ആശങ്കയാണ് രാജ്യത്ത് സൃഷ്‌ടിക്കുന്നത്. പ്രതിദിനം ഉയരുന്ന കോവിഡ് കേസുകൾക്കൊപ്പം തന്നെ ഓക്‌സിജന്റെ ലഭ്യതക്കുറവും രാജ്യത്ത് നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
Read also : കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി