തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. 82 വയസായിരുന്നു. ഇംഗ്‌ളീഷ്, മലയാളം പത്രപ്രവർത്തനത്തിൽ വ്യക്‌തിമുദ്ര പതിപ്പിച്ച മാദ്ധ്യമപ്രവർത്തകനായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇന്ത്യൻ മാദ്ധ്യമരംഗത്ത് തന്നെ വലിയൊരു നഷ്‌ടമാണ് കെഎം റോയിയുടെ വിയോഗം.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർഥി ആയിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായാണ് അദ്ദേഹം തന്റെ മാദ്ധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. ശേഷം മുപ്പതിലേറെ പത്രങ്ങളിലും നിരവധി മാദ്ധ്യമങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ഹിന്ദു എന്നീ ദേശീയ പത്രങ്ങളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി മാദ്ധ്യമരംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം രണ്ടുതവണ കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡണ്ടായി പ്രവർത്തിച്ചു. ‘ഇരുളും വെളിച്ചവും’ ഉൾപ്പടെയുള്ള പുസ്‌തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്‌കാരം ഉൾപ്പടെ അനേകം ബഹുമതികളും ഔദ്യോഗിക ജീവിതത്തിനിടെ ഇദ്ദേഹം നേടി.
Also Read: ഒക്‌ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് ‘പിസിവി’ വാക്‌സിനും; ആരോഗ്യമന്ത്രി