കൊച്ചി: അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ഉച്ച കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
കെഎം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. കടവന്ത്രയിലെ കെപി വള്ളുവൻ റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തിൽ മന്ത്രി എകെ ശശീന്ദ്രൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്‌ജലി അർപ്പിച്ചു.
ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യുഎൻഐ വാർത്താ ഏജൻസിയിലും ജോലി ചെയ്‌തു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്തു നിന്ന് വിരമിച്ച കെഎം റോയ്, തുടർന്ന് ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി.
ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ തുടങ്ങി അൻപതോളം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. സ്വദേശാഭിമാനി- കേസരി അവാർഡ് ഉൾപ്പെടെ പത്രപ്രവർത്തന മേഖലയിലെ മികവിന് നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി.
Read Also: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം