കൊച്ചി: എഎംഎംഎ ജനറൽ ബോഡി യോഗത്തിൽ യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു പങ്കെടുക്കുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു വിജയ് ബാബു.
എന്നാൽ യുവ നടിയുടെ പരാതിയെ തുടർന്ന് വിജയ് ബാബു എക്‌സിക്യൂട്ടീവിൽ നിന്ന് പിൻമാറിയിരുന്നു. നടിയുടെ പരാതിയും വിവാദങ്ങളും യോഗത്തിൽ ഉന്നയിക്കുമെന്നാണ് വിവരം.
വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെൽ അധ്യക്ഷ ശ്വേത മേനോൻ അടക്കമുള്ള അംഗങ്ങൾ രാജി നേരത്തെ വച്ചിരുന്നു. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണിത്.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി നിരീക്ഷിച്ച കാര്യങ്ങളാകും വിജയ് ബാബുവിനെ അനുകൂലിക്കുന്ന വിഭാഗം പ്രതിരോധമായി ഉയർത്തുക. ഇതിനിടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഡബ്ള്യുസിസി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്‌ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ള്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അതേസമയം നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങിയ വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ചയ്‌ക്കെത്തും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികൾക്കും യോഗം രൂപം നൽകും. വൈകുന്നേരം 4 മണിക്ക് സംഘടനാ ഭാരവാഹികൾ മാദ്ധ്യമങ്ങളെ കാണും.
കൊച്ചിയിൽ പ്രസിഡണ്ട് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. കോവിഡ് ക്വാറന്റൈനിലായതിനാൽ നടി മാല പാർവതി യോഗത്തിൽ പങ്കെടുക്കുന്നില്ല. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവതി നേരത്തെ രാജിവെച്ചിരുന്നു.
Most Read: യുഡിഎഫ് മാർച്ചിലെ സംഘർഷം; പോലീസിനെ ആക്രമിച്ച 6 പ്രവർത്തകർ അറസ്‌റ്റിൽ