തിരുവനന്തപുരം: സുധീരന്റെ രാജി പിന്‍വലിക്കാന്‍ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പൊതുസമൂഹത്തിന്റെ ശബ്‌ദമാണ് സുധീരൻ എന്നും അദ്ദേഹത്തിന്റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ വ്യക്‌തമാക്കി.
അതേസമയം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിഎം സുധീരൻ. നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്ക് എതിരെ പ്രതിഷേധിച്ചാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് മുതിർന്ന നേതാവായ സുധീരൻ രാജിവെച്ചത്.
അനുനയ നീക്കങ്ങളോട് സുധീരന്‍ നിസഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘടനാ കാര്യങ്ങളില്‍ ചില വീഴ്‌ചകള്‍ നേതൃത്വത്തിന് സംഭവിച്ചുവെന്നും അവ തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരനുമായുളള കൂടിക്കാഴ്‌ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വിഡി സതീശന്‍ നേരില്‍ക്കണ്ട് ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്‌ചക്ക് സുധീരന്‍ തയ്യാറായിട്ടില്ല. എടുത്ത തീരുമാനത്തിൽ നിന്നും സുധീരനെ പിൻതിരിപ്പിക്കുക സാധ്യമല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ കൂടിയാലോചനകള്‍ നടക്കാറില്ലെന്ന സുധീരന്റെ നിലപാട് തളളുന്നതായിരുന്നു കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രതികരണം.
അതേസമയം തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. വിഎം സുധീരന്റെ പരാതി പരിഹരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം തുടങ്ങി