മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് ചാലിയാറിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഇന്നലെ ഉച്ചയോടെ ചാലിയാറിലേക്ക് വലിയ രീതിയിലാണ് വെള്ളം എത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ തന്നെ പോത്തുകല്ല് പനങ്കയം പാലത്തിന് താഴെ 12 അടിയോളം ഉയരത്തിൽ വെള്ളം ഒഴുകിയിരുന്നു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചാലിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചാലിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളായ വനമേഖലയിൽ നിലവിൽ കനത്ത മഴ തുടരുകയാണ്. എന്നാൽ ഇതുവരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ചാലിയാറിന്റെ കൈവഴികളായ പുന്നപ്പുഴയിലും കലക്കൻപുഴയിലും കാരക്കോടൻ പുഴയിലും വെള്ളം ഉയർന്നിട്ടുണ്ട്. കൂടാതെ ഇവയുടെയെല്ലാം തീരങ്ങളിലുള്ള കൃഷിയിടങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണ്.
ജലനിരപ്പ് ഉയർന്നതോടെ ചാലിയാറിന് അക്കരെ മുണ്ടേരി വനത്തിനുള്ളിലെ ഇരുട്ടുകുത്തി, തണ്ടൻകല്ല്, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനിയിലെ ആദിവാസി കുടുംബങ്ങളും വാണിയംപുഴ സ്‌റ്റേഷനിലെ വനപാലകരും ഒറ്റപ്പെട്ടു. കൂടാതെ ചാലിയാറിന്റെ തീരത്തുള്ള മുണ്ടേരി മുക്കം, കുനിപ്പാല, അമ്പിട്ടാൻപൊട്ടി, പനങ്കയം, ഉപ്പട ഗ്രാമം എന്നിവ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്നും, ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : അനന്യയുടെ മരണം; പോലീസ് അന്വേഷണം ഇന്ന് തുടങ്ങും