തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു.
നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടു പോകണമെന്നും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുൻപ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.
142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്‌പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം കാണിച്ച് കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപാർപ്പിക്കേണ്ടവരുടെ പട്ടികയും ദുരിതാശ്വാസ ക്യാംപുകളും കണ്ടെത്തി കേരളം സജ്‌ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചത്.
Read Also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു