തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള-പെൻഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്‌ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5, 6 തീയതികളിലും, എംപ്ളോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കും. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ 5നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്‌ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്‌തിട്ടില്ല. പെന്‍ഷന്‍ വിതരണം ചെയ്‌ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സർക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷനുള്ള തുക നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്.
Read Also: കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി