ന്യൂഡെല്‍ഹി: ഹിന്ദു സംഘടനാ നേതാവ് ഭൂപീന്ദര്‍ തോമറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച് ഡെല്‍ഹി കോടതി. ആഗസ്‌റ്റ് 8ന് ജന്തര്‍മന്ദറില്‍ നടന്ന ഒരു റാലിയില്‍ വെച്ച് വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെ തുടർന്നാണ് ഹിന്ദു രക്ഷാ ദള്‍ പ്രസിഡണ്ട് ഭൂപീന്ദര്‍ തോമറിനെതിരെ പോലീസ് കേസെടുത്തത്. ‘ഇന്ത്യ ഒരു താലിബാന്‍ രാഷ്‌ട്രമല്ല’ എന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി അനില്‍ അന്‍ടില്‍ തോമറിന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്.
“നമ്മുടേത് ഒരു താലിബാന്‍ രാഷ്‍ട്രമല്ല. രാജ്യത്തെ നിയമങ്ങള്‍ നമ്മുടെ ബഹുസ്വരതക്കും സാംസ്‌കാരിക വൈവിധ്യത്തിനും വേണ്ടിയുള്ളതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോഴും വ്യക്‌തി കേന്ദ്രീകൃതവുമായ വിശ്വാസങ്ങളില്‍ മുഴുകിയിരിക്കുന്ന മനസുകള്‍ ഇപ്പോഴുമുണ്ട്”- വിധി ന്യായത്തില്‍ ജഡ്‌ജി പറഞ്ഞു. തോമറിനെതിരെ ആരോപണങ്ങള്‍ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നുണ്ടെന്നും അവ ഗുരുതര സ്വഭാവമുള്ളവയാണെന്നും കോടതി നിരീക്ഷിച്ചു.
കൂട്ടം കൂടുന്നതിന് ഭരണകൂടം അനുമതി നല്‍കാതിരുന്നിട്ടും ജന്തര്‍മന്ദറില്‍ ഒത്തുകൂടി വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ തിരിയാന്‍ യുവാക്കളെ പ്രേരിപ്പിച്ചു എന്നതുമാണ് തോമറിനെതിരായ കേസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈയൊരവസരത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അയാള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Read also: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; മുഖ്യമന്ത്രിക്കെതിരെ വിമത നീക്കം