ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ വീണ്ടും പടയൊരുക്കം. മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് കാണിച്ച് മന്ത്രിമാരുള്‍പ്പടെ 31 എംഎല്‍എമാര്‍ രംഗത്തെത്തി. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് സംഘത്തിന്റെ നീക്കം.
2017ലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും അമരീന്ദറിന്റെ കീഴില്‍ അവ പാലിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നുമാണ് സംഘത്തിന്റെ വിമര്‍ശനം. മന്ത്രി ത്രിപത് രജീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിമതനീക്കം നടക്കുന്നത്. രജീന്ദറിന്റെ വസതിയില്‍ 31 എംഎല്‍എമാരും ആറ് മുന്‍ എംഎല്‍എമാരും യോഗം ചേര്‍ന്നു. എന്നാല്‍ നേരത്തെ അമരീന്ദറിനോട് പരസ്യമായി ഏറ്റുമുട്ടിയ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അതിനാലാണ് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സംസ്‌ഥാന അധ്യക്ഷനാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കം ഫലം കണ്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Read also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന