ചണ്ഡീഗഢ്: കൂട്ടത്തോല്‍വിക്ക് ഒടുവില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെയും കസേര തെറിച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം രാജിവച്ചതായി സിദ്ദു അറിയിച്ചു. 2017ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ദു അമരീന്ദര്‍ സിംഗിനെതിരായ ഹൈക്കമാൻഡ് നീക്കത്തില്‍ പാര്‍ട്ടിയുടെ ആയുധമായിരുന്നു. ക്യാപ്റ്റന്‍ വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു.
അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ പടിയിറങ്ങിയപ്പോള്‍ ചന്നിയിലേക്ക് പാര്‍ട്ടി തിരിഞ്ഞതോടെ പിസിസി അധ്യക്ഷ സ്‌ഥാനം സിദ്ദു ഉപേക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തി വീണ്ടും അധ്യക്ഷനാക്കി. കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്‌മി പാര്‍ട്ടി പഞ്ചാബ് പിടിച്ചപ്പോള്‍ ജനം മികച്ച തീരുമാനമെടുത്തെന്ന പ്രതികരണത്തിലൂടെ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു സിദ്ദു.
ഒടുവില്‍ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തോടെ മറ്റ് നാല് പിസിസി അധ്യക്ഷൻമാര്‍ക്കൊപ്പം സിദ്ദുവും പുറത്തേക്ക്. അതേസമയം, പിസിസി അധ്യക്ഷൻമാരുടെ മാത്രം രാജി ആവശ്യപ്പെട്ടതില്‍ പാര്‍ട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ട്. അഞ്ച് സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും തോല്‍വിയില്‍ പങ്കുണ്ടെന്നും അങ്ങനെയെങ്കില്‍ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഇത് കോൺഗ്രസിന് കൂടുതൽ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
Read Also: ദിലീപിന്റെ അഭിഭാഷകർ കേസ് ആട്ടിമറിക്കുന്നു; പരാതിയുമായി അതിജീവിത