അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ശിവസേനാ നേതാവ് സുധീർ സുരി വെടിയേറ്റു മരിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ അക്രമി സുധീര്‍ സുരിക്ക് നേരെ അഞ്ച് തവണ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നതിനിടെയാണ് ആക്രമണമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്‌റ്റു ചെയ്‌തതായി വാർത്തയുണ്ട്. വെടിയേറ്റ സുരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. അറസ്‌റ്റിലായ ആദ്യപ്രതിയിൽ നിന്ന് പിസ്‌റ്റൾ പിടിച്ചെടുത്തെന്ന് ലോക്കല്‍ പൊലീസ് കമ്മീഷ്‌ണർ അറിയിച്ചു.
ജനങ്ങളോട് സംയമനം പാലിക്കണമെന്നും പൊലീസ് കമ്മീഷ്‌ണർ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതുമായി ബന്ധപ്പെട്ടു പ്രതിഷേധം നടക്കുമ്പോൾ ആൾക്കൂട്ടത്തിന് ഇടയിൽനിന്നാണ് 30 എംഎം പിസ്‌റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നും പോലീസ് വിശദീകരിക്കുന്നുണ്ട്.
ക്ഷേത്രപരിസരത്തെ ചവറ്റുകൊട്ടയിൽ ഹിന്ദുദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ശിവസേന പ്രതിഷേധം സംഘടിപ്പിച്ചത്. ശിവസേന നേതാവിനെ വെടിവെച്ച് കൊന്നത് പഞ്ചാബ് സർക്കാർ മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണെന്ന് ബിജെപി ആരോപിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്നും ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും ബിജെപി നേതാവ് തജീന്ദർ സിംഗ് പറഞ്ഞു. ആംആദ്‌മിയാണ് പഞ്ചാബ് ഭരിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ദ് മാൻ ആണ്.
Most Read: വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു