ന്യൂഡെൽഹി: പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ഡെൽഹിയിലെ ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പോലീസ് സംഘത്തെ തടഞ്ഞ് നേതാവിനെ ഡെൽഹി പോലീസിന് കൈമാറുകയായിരുന്നു.
ഡെൽഹിയിൽ ബിജെപി നേതാവിനെ പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ പത്തിലധികം പഞ്ചാബ് പോലീസ് ഉദ്യോഗസ്‌ഥര്‍ എത്തിയാണ് തജീന്ദർ ബഗ്ഗയെ വീട്ടിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. വിദ്വേഷം, മതവൈരം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായാരുന്നു അറസ്‌റ്റ്. കെജ്‌രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. എന്നാല്‍ മകനെ തട്ടിക്കൊണ്ട് പോയെന്ന തജീന്ദർ ബഗ്ഗയുടെ പിതാവിന്റെ പരാതിയില്‍ പിന്നാലെ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
എന്നാൽ, കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. മൊഹാലിയിലേക്കുള്ള യാത്രാമധ്യേ കുരുക്ഷേത്രയിലെത്തിയ പഞ്ചാബ് പോലീസിനെ നാടകീയമായി ഹരിയാന പോലീസ് തടഞ്ഞു. നിയമപ്രകാരമുള്ള അറസ്‌റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നുമുള്ള പഞ്ചാബ് പോലീസിന്റെ വാദം ഹരിയാന പോലീസ് മുഖവിലക്കെടുത്തില്ല. ഡെൽഹിയിൽ നിന്നുള്ള പോലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. വിജയ ചിഹ്‌നം കാണിച്ചാണ് തജീന്ദർ ഡെൽഹി പോലീസിനൊപ്പം പോയത്.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല പഞ്ചാബ് പോലീസ് ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ഡെൽഹി പോലീസിന്റെ ആരോപണം. എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്‌റ്റെന്നും ഉദ്യോഗസ്‌ഥർ ഡെൽഹി ജനക്‌പുരി സ്‌റ്റേഷനിലെത്തി അറസ്‌റ്റ് വിവരം അറിയിച്ചതായും പഞ്ചാബ് പോലീസ് പറഞ്ഞു. ഇതിനിടെ ബഗ്ഗയെ ഡെൽഹിയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പഞ്ചാബ് പോലീസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തടഞ്ഞില്ല. എന്നാൽ എന്തുകൊണ്ടാണ് ഇടപെട്ടതെന്ന് വ്യക്‌തമാക്കാൻ ഹരിയാന പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ രണ്ട് പോലീസ് സേനകൾക്കിടയിലെ പോരാണെങ്കിലും ആം ആദ്‌മി പാർട്ടിക്കും ബിജെപിക്കുമിടയിലെ രാഷ്‌ട്രീയ ഏറ്റുമുട്ടലിലേക്കാണ് നാടകീയ സംഭവങ്ങള്‍ വഴി വെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡെൽഹി പോലീസും ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസുമാണ് പഞ്ചാബിലെ ആം ആദ്‌മി സർക്കാരിനെതിരെ രംഗത്ത് വന്നത്. ഡെൽഹിയിലെ ആം ആദ്‌മി പാർട്ടി ആസ്‌ഥാനത്തിന് മുന്നിൽ ബിജെപി പ്രതിഷേധവുമായി എത്തി. പഞ്ചാബിൽ ആം ആദ്‌മി പാർട്ടി അധികാരത്തിൽ വന്ന സാഹചര്യത്തിൽ ഇനി നടക്കാൻ പോകുന്ന നീക്കങ്ങളുടെ സാമ്പിൾ കൂടിയാണ് കുരുക്ഷേത്രയിൽ അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകൾ.
Most Read: യുപിയിൽ പോലീസിനെ ചെരുപ്പൂരി അടിച്ച് യുവതി; കേസ്