കോഴിക്കോട് : വേനൽമഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലായി 30,000 വാഴകൾ നശിച്ചതായാണ് പ്രാഥമിക വിവരം. ഇതിനൊപ്പം തന്നെ ശക്‌തമായ കാറ്റിൽ മരങ്ങൾ വീണും മറ്റും ഇലക്‌ട്രിക് പോസ്‌റ്റുകളും ഇലക്‌ട്രിക് ലൈനുകളും മുറിഞ്ഞതിനെ തുടർന്ന് മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം ഭാഗികമായി തടസപ്പെട്ടു.
മാവൂർ പഞ്ചായത്തിലെ തെങ്ങിലക്കടവ്, കണ്ണിപറമ്പ്, ആമ്പിലേരി, ചെറൂപ്പ, വളയന്നൂർ, ആയംകുളം, പെരുവയൽ കായലം, പള്ളിത്താഴം, മഞ്ഞൊടി, ചെറുകുളത്തൂർ തുടങ്ങിയ ഭാഗങ്ങളിലും, ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ, ചൂലൂർ, സങ്കേതം ഭാഗങ്ങളിലുമാണ് ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിൽ എല്ലാം തന്നെ കുലച്ചു മൂപ്പെത്താറായ വാഴകളാണ് കാറ്റിലും മഴയിലും നിലം പൊത്തിയത്.
അടുത്ത മാസത്തോടെ വിളവെടുക്കാനിരുന്ന കൃഷിയാണ് വേനൽമഴയെ തുടർന്ന് നശിച്ചത്. ദിനംപ്രതി കാട്ടുപന്നികൾ എത്തി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവായിരുന്നു. അതിനൊപ്പമാണ് ഇപ്പോൾ വേനൽമഴയും കർഷകർക്ക് ദുരിതം വിതച്ചത്. ഇന്നു മുതൽ കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിച്ച് നഷ്‌ടം കണക്കാക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു