ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം നടത്തുന്നവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീട് ജനവാസ മേഖലയിലേക്ക് ആനകൾ മാറി.
വനപാലകരും പോലീസുമെത്തി തുരത്താൻ ശ്രമിച്ചതോടെ ആനകൾ രണ്ട് ഭാഗത്തേക്ക് മാറി. ഇതോടെ നാട്ടുകാർ ഭീതിയിലായി. എരുമത്തടം പുഴയരികിലെ അക്വേഷ്യ കാട്ടിൽ ഒരാനയും മറ്റൊന്ന് ജബ്ബാർ കടവ് കരിയാൻ മെയിൻ റോഡ് മുറിച്ചുകടന്ന് ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിന്റെ പരിസര പ്രദേശത്തെ പറമ്പിലേക്കും ഓടിക്കയറി.
ജനവാസ മേഖലയിൽ ആനകൾ നിലയുറപ്പിച്ചതോടെ പായം ഗവ. യുപി സ്‌കൂളിനും വട്ട്യറ എൽപി സ്‌കൂളിനും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാനകളെയും ഒരുമിച്ചെത്തിച്ച ശേഷം വേണം ബാവലി പുഴയിലൂടെ ആറളം ഫാം മേഖലയിൽ എത്തിക്കാൻ.
പായം മേഖലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അനൗൺസ്മെന്റ് നടത്തി. കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും ഫാമിനുള്ളിലും കാട്ടാനകളുടെ വിളയാട്ടം രൂക്ഷമാണ്. ഇന്നലെ വൈകിട്ട് ആറളം ഫാമിലെ ഓടന്തോട് വെച്ച് കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ സ്‌ത്രീകൾക്ക് പരിക്കേറ്റിരുന്നു. കരിയാലിൽ ആനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം