കോഴിക്കോട്: മുക്കത്തിന് സമീപം തോട്ടക്കാട് ചെന്നായയുടെ ആക്രമണം. അയൽവാസികളായ നാലു പേർക്ക് കടിയേറ്റു. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ് ചെന്നായയുടെ കടിയേറ്റത്.
ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. വീട്ടിനകത്തു വച്ചാണ് ശ്രീരാജിന് കടിയേറ്റത്. വീട്ടിലേക്ക് ഓടിക്കയറിയ ചെന്നായ ശ്രീരാജിന്റെ തോളിലും കഴുത്തിലും കടിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയതായിരുന്നു മറ്റുള്ളവർ. ഇവർക്ക് നേരെയും ചെന്നായയുടെ ആക്രമണം ഉണ്ടായി. മുണ്ടയിൽ മാണിക്ക് കണ്ണിന് സമീപമാണ് കടിയേറ്റത്. മറ്റു രണ്ടു പേർക്ക് കാൽമുട്ടിലും കൈവിരലുകളിലും കടിയേറ്റു.
പരിക്കേറ്റവരെ ആദ്യം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി.
തോട്ടക്കാട് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പൈക്കാടൻ മലയുടെ വനമേഖലയിൽ നിന്നാണ് ചെന്നായ വന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപ് തോട്ടക്കാട് ഭാഗത്ത് നിന്ന് ആടിനെ ചെന്നായ പിടിച്ചിരുന്നു.
താമരശ്ശേരി വനം വകുപ്പ് റേഞ്ച് ഓഫീസർ സാജു, സെക്ഷൻ ഓഫീസർ ജലീൽ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ മുഹമ്മദ് അസ്‌ലം, അഷ്‌റഫ് എന്നിവർ തോട്ടക്കാട് വീടുകളും പരിസരവും പരിശോധിച്ചു. ചെന്നായയുടെ കാലടിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
Malabar News: കീഴാറ്റൂരിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വയൽക്കിളി സ്‌ഥാനാർഥി