കീഴാറ്റൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് എതിരെ മൽസരിക്കുന്ന വയൽക്കിളി സ്‌ഥാനാർഥി ലത സുരേഷ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകി. ജില്ലാ കളക്‌ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഇത് സംബന്ധിച്ചുള്ള അപേക്ഷ നൽകിയത്.
കീഴാറ്റൂരിൽ സിപിഎമ്മിന് എതിരെ മൽസരിക്കുന്ന തനിക്കും, ബൂത്തിനും പോലീസ് സംരക്ഷണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് നടക്കുന്ന കീഴാറ്റൂരിലെ ജിഎൽപി സ്‌കൂളിൽ വെബ് ക്യാമറ സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കീഴാറ്റൂരിലെ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിന് എതിരെ ഉയർന്ന് വന്ന കൂട്ടായ്‌മയാണ് ‘വയൽക്കിളികൾ’. പ്രദേശത്ത് വലിയ സ്വാധീനമാണ് ഇവർക്കുള്ളത്. സമരം ഉയർന്നുവന്ന കാലത്ത് തന്നെ സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.
ഈ പോരാട്ടങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന വ്യക്‌തി കൂടിയാണ് ലത. ബൈപ്പാസ് നിർമ്മാണ ഉൽഘാടന സമയത്ത് വയലിൽ വെച്ച് ഇവർ മുഖ്യമന്ത്രി പിണറായി വിജയന്റെയും, നിതിൻ ഗഡ്‌കരിയുടെയും കോലം കത്തിച്ചിരുന്നു.
കഴിഞ്ഞ തവണ എൽഡിഎഫ് മികച്ച വിജയം കൈവരിച്ചിരുന്ന മേഖലയാണ് കീഴാറ്റൂർ. എന്നാൽ ഇത്തവണ ഇടത് മുന്നണിക്ക് വലിയ വെല്ലുവിളിയാണ് വയൽക്കിളികളുടെ സ്‌ഥാനാർഥിത്വം ഇവിടെ ഉണ്ടാക്കുന്നത്. ഇതോടെ ഇടത് ക്യാമ്പുകളും കൂടുതൽ മുൻകരുതൽ ഇവിടെ സ്വീകരിച്ചിട്ടുണ്ട്.
Read Also: പോളിംഗ് ഇതര തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് ഉത്തരവായി