തൃശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങൾ വേട്ടയാടിയിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്.
1941ൽ, തൃശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറു ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ നാമം മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ്. പ്രശസ്‌ത മലയാള ചലച്ചിത്ര സംവിധായകൻ ജയരാജ് സംവിധാനം ചെയ്‌ത ‘കരുണം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2001ൽ ബിജെപി ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിച്ചുവെങ്കിലും വിജയിക്കാനായില്ല.
‘പോത്തൻ വാവ’, ‘വടക്കുംനാഥൻ’, ‘അഗ്‌നി നക്ഷത്രം’, ‘കാറ്റുവന്നു വിളിച്ചപ്പോൾ’, ‘കരുണം’, ‘അഗ്‌നിസാക്ഷി’, ‘ചിത്രശലഭം’, ‘ദേശാടനം’, ‘ആറാംതമ്പുരാൻ’, ‘അശ്വത്ഥാമാവ്’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘മകൾക്ക്’, ‘സഫലം’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് മാടമ്പ് കുഞ്ഞുകുട്ടനാണ്. കൂടാതെ ‘ഗൗരീശങ്കരം’, ‘കരുണം’, ‘ദേശാടനം’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡും കരസ്‌ഥമാക്കിയിട്ടുണ്ട്.
Read Also: ‘അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി