തിരുവനന്തപുരം: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ-സാംസ്‌കാരിക രംഗത്തിന്റെ വലിയ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ ബഹുമുഖ വ്യക്‌തിത്വത്തിന്റെ ഉടമയായിരുന്നെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
കോവിഡ് ബാധിതനായി ചികിൽസയിലിരിക്കെ തൃശൂരില്‍ വെച്ചാണ് കുഞ്ഞുകുട്ടന്റെ നിര്യാണം. വാർധക്യ സഹജമായ രോഗങ്ങളും ഏറെനാളായി അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
അദ്ദേഹത്തിന്റെ നോവലുകളും, കഥകളും, തിരക്കഥകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ജയരാജ് സംവിധാനം ചെയ്‌ത ‘കരുണം’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അദ്ദേഹമാണ്. കരുണയുടെ തിരക്കഥയ്‌ക്ക് ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കരുണം, പരിണാമം, മകള്‍ക്ക്, ദേശാടനം, സഫലം, ഗൗരിശങ്കരം എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കി. 2003ല്‍ പരിണാമം എന്ന ചിത്രത്തിന് അഷ്‌ഡോഡ് അന്താരാഷ്‍ട്ര പുരസ്‌കാരം ലഭിച്ചു. 2014ല്‍ സഞ്‌ജയന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവർ മക്കളാണ്.
Read Also: ഗൗരിയമ്മ കേരള രാഷ്‌ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം; രാഹുൽ ഗാന്ധി