കോഴിക്കോട് : ജില്ലയിലെ വെള്ളയിൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 11ഉം 12ഉം വയസുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്. നിലവിൽ കുട്ടികളെ ജുവനൈൽ ബോർഡിന് മുൻപിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
2 മാസങ്ങൾക്ക് മുൻപാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തിയ ആൺകുട്ടികൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടുകാരെ സംഭവം അറിയിച്ചെങ്കിലും ഇവർ പോലീസിൽ പരാതി നൽകാതെ, ബന്ധുക്കൾ ചേർന്ന് ആൺകുട്ടികളെ ആക്രമിച്ചു. ഇതിന് ശേഷം കഴിഞ്ഞ 3 ദിവസങ്ങൾക്ക് മുൻപ് വീട്ടുകാർ തമ്മിൽ നടന്ന വഴക്കിൽ സംഭവം വീണ്ടും ഉയർന്ന് വരികയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരും പോലീസിൽ എത്തി പരാതി സമർപ്പിച്ചു. 3 ആൺകുട്ടികൾക്കെതിരെയാണ് പരാതി നൽകിയിരുന്നത്. എന്നാൽ തുടർന്ന് ഇവരുടെ മൊഴിയിൽ നിന്നാണ് മറ്റ് 2 പേരെ കൂടി പിടികൂടിയത്. മൊബൈലിൽ കണ്ട ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തി. ടൗൺ അസിസ്‌റ്റന്റ് കമ്മിഷണർ പി ബിജുരാജിനാണ് അന്വേഷണച്ചുമതല.
Read also : സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും