ഒട്ടാവ : കാനഡയിൽ ഉഷ്‌ണതരംഗത്തെ തുടർന്ന് 134 പേർ മരിച്ചു. നിലവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്‌ച മുതൽ തിങ്കളാഴ്‌ച വരെയാണ് 134 പേർ മരിച്ചത്. ഈ പ്രവിശ്യയിലെ ലിട്ടൻ ഗ്രാമത്തിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ 49.5 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് താപനിലയാണ്.
ആയിരം വർഷങ്ങൾക്കിടെ കാനഡയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് കാലമാണിതെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ യുഎസിലും നിലവിൽ ചൂട് ക്രമാതീതമായി ഉയരുന്നുണ്ട്. അതേസമയം ഇവിടെ ഉയർന്ന താപനിലയെ തുടർന്ന് 65ഓളം പേർ മരിച്ചെന്ന് റിപ്പോർടുകൾ പറയുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ വ്യക്‌തമാക്കിയിട്ടില്ല.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശീതീകരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. താപനില ക്രമാതീതമായി ഉയരുന്നതിനാൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ചൂട് വ്യാപിച്ചേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. കൂടാതെ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ സ്‌കൂളുകളും വാക്‌സിൻ വിതരണ കേന്ദ്രങ്ങളും അടച്ചു. അപകട സാധ്യതയുള്ളവർക്ക് പ്രത്യേക കരുതൽ നൽകാനും, ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ പോംവഴി തേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോൺ ഹോർഗൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also : വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി തേടി കാഡില