ബെംഗളൂരു: ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ സിഡസ് കാഡില അവരുടെ ഡിഎൻഎ കോവിഡ് വാക്‌സിന് 12 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) അനുമതി തേടി. വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂർത്തിയാക്കിയെന്നും കമ്പനി അറിയിച്ചു.
എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) അഥവാ അടിയന്തര ഉപയോഗ അനുമതിയാണ് നിലവിൽ കമ്പനി തേടിയിരിക്കുന്നത്. കോവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിനായി രാജ്യത്തെ ഡ്രഗ്‌സ് റെഗുലേറ്ററിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും, അനുകൂല നടപടിയുണ്ടായാൽ പ്രതിവർഷം 120 ദശലക്ഷം ഡോസ് വരെ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
നിലവിൽ രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന മൂന്നാം തരംഗത്തിന് മുന്നോടിയായി പരമാവധി ആളുകൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ കാഡില വാക്‌സിന് അനുമതി ഉടൻ ലഭിച്ചേക്കുമെന്നാണ് സൂചന.
നിലവിൽ നാല് വാക്‌സിനുകൾക്കാണ് രാജ്യത്ത് ഡിസിജിഐ അനുമതി നൽകിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വിതരണം നടത്തുന്ന കോവിഷീൽഡ്, റഷ്യയുടെ സ്‌പുട്‌നിക്-5, മോഡേണ എന്നിവയാണ് അനുമതി ലഭിച്ചവ. രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്ന ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെയും കാഡില വാക്‌സിൻ ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Read Also: രോഗവ്യാപനത്തിൽ നേരിയ ഉയർച്ച; 24 മണിക്കൂറിൽ രാജ്യത്ത് 48,786 കോവിഡ് ബാധിതർ