ന്യൂഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്‌ഥാനങ്ങളുടെ അവകാശം പുനഃസ്‌ഥാപിക്കുന്നതിന് ഉള്ള ബില്‍ രാജ്യസഭയും പാസാക്കി. എതിർപ്പുകളില്ലാതെ 187 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. ഇന്നലെ 385 അംഗങ്ങളുടെ പിന്തുണയോടെ ലോക്‌സഭയും ഒബിസി ബിൽ പാസാക്കിയിരുന്നു. ഇതോടെ ഒബിസി പട്ടിക നിശ്‌ചയിക്കുന്നതിനുള്ള അധികാരം സംസ്‌ഥാനങ്ങൾക്ക് തിരിച്ചു കിട്ടുകയാണ്.
ഭരണഘടനയിലെ മൂന്ന് അനുച്ഛേദങ്ങളിലാണ് 127ആം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള വ്യവസ്‌ഥകളും ബില്ലിലുണ്ട്. മറാത്താ സംവരണം റദ്ദാക്കിയ സുപ്രീം കോടതി ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്‍ട്രപതിക്ക് മാത്രമാണെന്ന് വ്യക്‌തമാക്കിയിരുന്നു. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടനാ പദവി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തിൽ ക്രിസ്‌ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു. ക്രിസ്‌ത്യൻ നാടാർ സംവരണം സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
Most Read: മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു