തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിക്കാണ് കുത്തേറ്റത്.
വീട്ടിലേക്ക് വരുന്ന വഴി യുവതിയെ തടഞ്ഞുനിർത്തിയാണ് യുവാവ് ആക്രമിച്ചത്. സൂര്യഗായത്രിക്ക് പതിനഞ്ചോളം തവണ കുത്തേറ്റുവെന്നാണ് പോലീസ് നൽകുന്ന വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ യുവതിയുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിക്കുന്നു. സംഭവത്തിൽ ആര്യനാട് സ്വദേശി അരുണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
നാല് വർഷം മുൻപുണ്ടായ തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ തന്റെ മാലയും മൊബൈൽ ഫോണും അരുൺ എടുത്തുകൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി സൂര്യഗായത്രി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസിന്റെ മധ്യസ്‌ഥതയിൽ ഇരുവരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിടുകയും ചെയ്‌തു.
ശേഷം കഴിഞ്ഞ ദിവസം അരുൺ സൂര്യഗായത്രിയെ ഫോണിൽ വിളിച്ചെങ്കിലും യുവതി സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായാണ് യുവാവ് വഴിയിൽ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അരുൺ വിവാഹിതനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.
Also Read: ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി