ലഖ്‌നൗ: 20 വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിൽ പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തരായ ആളുകളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ വച്ചാണ് മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനായ അരവിന്ദ് കുമാർ ശർമ ബിജെപി അംഗത്വം സ്വീകരിച്ചത്.
1988 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്‌ഥനായ അരവിന്ദ് ശർമ, പദവിയിൽ നിന്ന് വൊളന്ററി റിട്ടയർമെന്റ് (സ്വമേധയാ വിരമിക്കൽ) നടത്തിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശിൽ അരവിന്ദ് ശർമക്ക് പ്രധാന പദവികൾ ലഭിക്കുമെന്നാണ് സൂചന.
ലജിസ്‌ലേറ്റീവ് കൗൺസിലിലെ 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് ശർമയുടെ ബിജെപി പ്രവേശനം. ബിജെപി അന്തിമ സ്‌ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിനിടെ ഉള്ള അരവിന്ദ് ശർമയുടെ വരവ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്‌ഥാനാർഥി പട്ടികയിൽ അരവിന്ദ് ശർമയും ഉണ്ടാകുമെന്നാണ് സൂചന. ജനുവരി 28നാണ് തിരഞ്ഞെടുപ്പ്. 18 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
2001ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചു. 2014 മുതൽ മോദിയോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിൽ തുടർന്നും പ്രവർത്തിക്കുകയും 2020 ഏപ്രിലിൽ എംഎസ്എംഇ മന്ത്രാലയത്തിൽ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്‌തു.
Also Read: കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി