ന്യൂഡെൽഹി: രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശരിവച്ച് കണക്കുകൾ. രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യദ്രോഹകുറ്റം ചുമത്തുന്നത് വർധിച്ചുവെന്ന റിപ്പോർട്ടുകൾക്ക് സാധുത നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ.
2014നും 2019നും ഇടയിൽ രാജ്യത്ത് രാജ്യദ്രോഹകുറ്റം ചുമത്തി രജിസ്‌റ്റർ ചെയ്‌തത് 326 കേസുകൾ. എന്നാൽ അതിൽ ആറ് പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ രാജ്യദ്രോഹ കേസുകൾ രജിസ്‌റ്റർ ചെയ്‌തത് അസമിലാണ്; 54 എണ്ണം. അകെ രജിസ്‌റ്റർ ചെയ്‌ത 326 കേസുകളിൽ 141 എണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
54 രാജ്യദ്രോഹ കേസുകൾ രജിസ്‌റ്റർ ചെയ്‌ത അസമിൽ വെറും 26 കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 25 കേസിലും വിചാരണ പൂർത്തിയാക്കി. എന്നിരുന്നാലും, 2014നും 2019നും ഇടയിൽ ഈ കേസുകളിൽ ഒന്നിൽ പോലും സംസ്‌ഥാനത്ത് ആരും ശിക്ഷിക്കപെട്ടിട്ടില്ലെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. 2020ലെ കണക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
ആറ് വർഷത്തിനിടെ ജാർഖണ്ഡിൽ രാജ്യദ്രോഹകുറ്റം ചുമത്തി 40 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ 29 കേസുകളിൽ കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 16 കേസുകളിൽ വിചാരണ പൂർത്തിയാക്കുകയും ചെയ്‌തു. ഹരിയാനയിൽ അകെ 31 രാജ്യദ്രോഹ കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. അതിൽ 19 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ആറ് കേസുകളിൽ വിചാരണ പൂർത്തിയാക്കുകയും ചെയ്‌തു.
അതേസമയം കേരളം , ബിഹാർ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ 25 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ബിഹാറിനും കേരളത്തിനും ഒരു കേസിലും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ജമ്മു കശ്‌മീരിൽ മൂന്ന് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. എന്നിരുന്നാലും, 2014നും 2019നും ഇടയിൽ മൂന്ന് സംസ്‌ഥാനങ്ങളിലും ആരെയും ശിക്ഷിച്ചിട്ടില്ല.
മേഘാലയ, മിസോറം, ത്രിപുര, സിക്കിം എന്നീ സംസ്‌ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡീഗഡ്, ദാമൻ, ഡിയു, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിൽ 2014നും 2019നും ഇടയിൽ ആർക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ രാജ്യദ്രോഹ കേസുകൾ രജിസ്‌റ്റർ ചെയ്യപ്പെട്ടത് 2019ലാണ്; 93 എണ്ണം. 2018ൽ 70ഉം 2017ൽ 51ഉം 2014ൽ 47ഉം 2016ൽ 35ഉം 2015ൽ 30ഉം കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശിക്ഷിക്കപ്പെട്ട ആറ് പേരിൽ രണ്ട് പേർക്ക് 2018ലാണ് ശിക്ഷാ വിധി ഉണ്ടായത്. 2019, 2017, 2016, 2014 വർഷങ്ങളിൽ ഓരോരുത്തർക്കും ശിക്ഷ വിധിച്ചു. 2015ൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
രാജ്യദ്രോഹ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം പോലും നിരീക്ഷിച്ച പശ്‌ചാത്തലത്തിൽ ഈ കണക്കുകൾക്ക് ഏറെ പ്രസക്‌തിയുണ്ട്. ഐപിസിയുടെ സെക്ഷൻ 124 (എ) രാജ്യദ്രോഹകുറ്റം വളരെയധികം ദുരുപയോഗം ചെയ്‌തിട്ടുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്‌ച നിരീക്ഷിച്ചിരുന്നു. മഹാത്‌മാ ഗാന്ധിയെപ്പോലുള്ളവരെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന നിയമവ്യവസ്‌ഥ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചിരുന്നു. നിയമം ദുർവിനിയോഗം ചെയ്യുന്നതുകൊണ്ടാണ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.
Most Read: ഏറ്റുമുട്ടൽ; അഫ്‌ഗാനിൽ 950 താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്