ന്യൂഡെല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരായ സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്‌മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു.
‘വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചിരുന്നു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണ സഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍വരമ്പുണ്ട്. ആ ലക്ഷ്‌മണരേഖ ആരും മറികടക്കാന്‍ പാടില്ല’- മന്ത്രി പറഞ്ഞു.
രാജ്യദ്രോഹ നിയമം പുനപരിശോധിക്കുന്നത് വരെ സംസ്‌ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിധി പ്രസ്‌താവമെന്നും ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്നും ഈ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 124 എ വകുപ്പ് താൽക്കാലികമായി സ്‌റ്റേ ചെയ്യരുതെന്ന് ഇന്ന് കോടതിയിൽ കേന്ദ്രം ആവശ്യപ്പെട്ടിന്നെങ്കിലും കേന്ദ്രത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് കോടതി നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലുള്ള കേസുകളിലും വരാനിരിക്കുന്ന കേസുകളിലും സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ചും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. നിലപാട് വ്യക്‌തമാക്കാന്‍ ഒരു ദിവസം സമയവും കോടതി നല്‍കിയിരുന്നു. എന്നാല്‍ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് കഴിയില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.
അതേസമയം ജയിലിലുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച് ഉടനെ വാദം കേള്‍ക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ സംസ്‌ഥാനങ്ങളും കേന്ദ്രവും 124എ പ്രകാരമുള്ള കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യരുതെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്‍റ്റിസ് അറിയിച്ചു.
Read also: മഹിന്ദ രാജപക്‌സെ ഇന്ത്യയിലേക്ക് കടന്നു; വ്യാജ പ്രചാരണമെന്ന് വിശദീകരണം