തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,94,210 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ലഭ്യമായത്. സംസ്‌ഥാനത്തിന് ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലേക്ക് എത്തിച്ചു വരികയാണ്.
അതേസമയം തന്നെ സംസ്‌ഥാനത്ത് ഇന്ന് 4,76,603 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,528 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1,904 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവർ 80 ശതമാനത്തിന് മുകളിൽ എത്തിയെന്ന നേട്ടം കൂടി കൈവരിക്കാൻ സാധിച്ചതായി ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
മറ്റ് പലതിലും പോലെ വാക്‌സിനേഷനിലും കേരളം മാതൃകയാണ്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്‌ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി പ്രത്യേക യജ്‌ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരുന്നു.
വാക്‌സിനേഷനായി രജിസ്‌ട്രേഷന്‍ നടത്താൻ അറിയാത്തവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായും വാക്‌സിന്‍ സമത്വത്തിനായും സംസ്‌ഥാനത്ത് വേവ്(WAVE: Work Along for Vaccine Equity) ക്യാംപയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്‌തിരുന്നു. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ എന്നിവയും സംസ്‌ഥാനത്ത് നടപ്പിലാക്കി.
Read also: പഠനത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളി; ആശയുടെ വേർപാട് വേദനാജനകമെന്ന് മന്ത്രി