പാലക്കാട്: അനക്കരയിലെ കപ്പൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. ഇന്നലെ മാത്രം പഞ്ചായത്തിൽ 64 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ശനിയാഴ്‌ച 46 പേർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 395 ആയി ഉയർന്നു. ഇതേതുടർന്ന് പഞ്ചായത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് രോഗം സ്‌ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പഞ്ചായത്തിൽ പതിനെട്ടാം വാർഡ് വെള്ളൂരിലാണ് കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ 64 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇന്നലെ മാത്രം ഈ വാർഡിൽ 19 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ വാർഡുതല കോവിഡ് ജാഗ്രതാ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ രോഗപ്രതോരോധ നടപടികളും ബോധവൽക്കരണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും. പോലീസിന്റെ നേതൃത്വത്തിൽ പരോശോധനയും നടക്കും.
ആനക്കര പഞ്ചായത്ത് പരിധിയിൽ ഇന്നലെ 20 പേർക്കും അലനല്ലൂർ പഞ്ചായത്തിൽ മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 913 പേർക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. കൂടാതെ കൊപ്പത്ത് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ 45 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also: കോവിഡ് ഇന്ത്യ; 36,946 രോഗമുക്‌തി, 40,134 രോഗബാധ, 422 മരണം