ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ന്യൂഡെൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ രാവിലെ 9.30ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യത്ത് ചടങ്ങുകൾ ആരംഭിക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് പത്ത് മണിയോടെ കർത്തവ്യപഥിൽ റിപ്പബ്ളിക് ദിന പരേഡിന് തുടക്കമാകും. രാഷ്‍ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പരേഡിൽ പങ്കെടുക്കും.
ഈജിപ്‌ത് പ്രസിഡണ്ട് അബ്‌ദേൽ ഫത്താ അൽ സിസി ആണ് ഇത്തവണത്തെ റിപ്പബ്ളിക് ദിനത്തിലെ മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്‌ത് രാഷ്‌ട്രത്തലവൻ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. കര, നാവിക, വ്യോമ സേനകളും വിവിധ അർധ സൈനിക വിഭാഗവും എൻഎസ്എസ്, എൻസിസി വിഭാഗങ്ങളും പരേഡിൽ അണിനിരക്കും. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് രാജ്‌പഥ് എന്നത് മാറ്റി കർത്തവ്യപഥ് എന്ന് നാമകരണം ചെയ്‌ത ശേഷമുള്ള ആദ്യ റിപ്പബ്ളിക് ദിനാഘോഷമാണിത്.
പുതിയ ഇന്ത്യ, സ്‌ത്രീ ശാക്‌തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ളിക് ദിനാഘോഷം. ഈജിപ്‌ത് സായുധ സേനയും ബാൻഡ് സംഘവും ഇത്തവണത്തെ പരേഡില്ന്റെ ഭാഗമാകും. വിവിധ സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ളോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ളോട്ടുകളുമാണ് ഇക്കുറി പരേഡിൽ അണിനിരക്കുന്നത്.
വന്ദേഭാരതം നൃത്ത മൽസരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത-നൃത്ത വിരുന്നും പരേഡിന്റെ ഭാഗമാകും. മൂന്ന് സേനകളുടെയും വിമാനങ്ങൾ അണിനിരക്കുന്ന ഫ്‌ളൈപാസ്‌റ്റാണ് മറ്റൊരു പ്രധാന ആകർഷണം. അതേസമയം, കനത്ത സുരക്ഷയിലാണ് രാജ്യത്ത് റിപ്പബ്ളിക് ആഘോഷം നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്‌ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഈ പാതയിൽ 150ലേറെ സിസിടിവി ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.
സംസ്‌ഥാനത്തും വിപുലമായ ആഘോഷം
സംസ്‌ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ളിക് ദിനാഘോഷം നടക്കും. തിരുവനന്തപുരം പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ ഗവർണർ പുഷ്‌പാർച്ചന നടത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളിലെ കുട്ടികൾ ദേശഭക്‌തിഗാനം ആലപിക്കും. ജില്ലാ തലത്തിലെ ആഘോഷ പരിപാടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകും.
Most Read: പത്‌മശ്രീക്ക് അർഹനായി അപ്പുക്കുട്ട പൊതുവാള്‍; 91 പത്‌മശ്രീ ജേതാക്കളിൽ ആകെ 4 മലയാളികൾ