തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉല്‍ഘാടനം ഈ മാസം 6 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ രീതികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂര്‍ 1, കാസര്‍കോട് 1 എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉല്‍ഘാടനമാണ് നടത്തുക.
വട്ടിയൂര്‍ക്കാവ്, ജഗതി, കീഴാറ്റിങ്ങല്‍, കാട്ടാക്കട, കള്ളിക്കാട് ഓള്‍ഡ് (വീരണകാവ്), പനവൂര്‍, ആനാംകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂര്‍, കള്ളിക്കാട് ന്യൂ (നെയ്യാര്‍ ഡാം), ഇടവ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ ഉല്‍ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.
നവകേരളം കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആദ്യഘട്ടത്തില്‍ 170 ഉം, രണ്ടാം ഘട്ടത്തില്‍ 504 ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. രണ്ട് ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവര്‍ത്തന സജ്ജമാക്കുകയും ഇതിനു പുറമേ പുതുതായി 75 കേന്ദ്രങ്ങള്‍ ഉല്‍ഘാടനത്തിന് സജ്ജമാക്കുകയും ചെയ്‌തു.