തൃശൂർ: കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ. ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്‌ടിച്ചു എന്ന വാർത്തക്ക് പിന്നാലെ ഇത് ബിജെപിയുടെ പണമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് വിശദീകരണം.
ഈ കേസിൽ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്റെ ഗൂഢാലോചനയാണ്. തിരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്‌പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനീഷ് കുമാർ വ്യക്‌തമാക്കി.
“പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ്. പാർട്ടി നൽകുന്ന പണം കൂടാതെ ബാക്കി ചിലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകുകയും ചെയ്യുന്നുണ്ട്. ഈ വസ്‌തുതകൾക്ക് വിരുദ്ധമായി ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്,”- അനീഷ് കുമാർ ആരോപിച്ചു.
അതേസമയം, കൊടകരയിൽ കവർന്നുവെന്ന് ആരോപിക്കപ്പെടുന്ന കുഴൽപ്പണം ഏത് പാർട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്‌തമായിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡിജിപി പറഞ്ഞു. തൃശൂർ എസ്‌പിയുടെ റിപ്പോർട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
കേസിൽ 9 പേരാണ് ഇതുവരെ കസ്‌റ്റഡിയിലായത്. ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ, തൃശൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്‌തു വരികയാണെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലി അറിയിച്ചു. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത 7 പേരും ഇവർക്ക് താമസമൊരുക്കിയ 2 പേരുമാണ് പിടിയിലായത്. എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ധർമരാജനാണ് പരാതി നൽകിയത്. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.
Also Read: വാട്‍സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രവർത്തിക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി