പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്സൈസ് കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്തിനു പിന്നിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ മാഫിയ സംഘമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രതികളെ 3 ദിവസം കസ്റ്റഡിയിൽ നൽകണമെന്നാണ് എക്സൈസ് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തേക്ക് ആദ്യമായാണ് ഇത്ര വലിയ തോതിൽ കഞ്ചാവ് കടത്ത് നടക്കുന്നത്. ഇതിന് മുൻപ് 3 മാസങ്ങളിലായി ഇതേ ലോറി ഉപയോഗിച്ച് 2,250 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട രേഖകൾ ഇന്നലെ എക്സൈസ് സംഘത്തിന് ലഭിച്ചു. നിലവിൽ ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഡപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുടരന്വേഷണത്തിന് പുതിയ ടീമിനെ തിരഞ്ഞെടുത്തു. അസിസ്റ്റൻഡ് കമ്മീഷണർ എ രമേശിന്റെ മേൽനോട്ടത്തിൽ സിഐമാരായ പികെ സതീഷ്, പി അനിൽകുമാർ, ഇൻസ്പെക്ടർമാരായ എ ഷൗക്കത്തലി, കെഎസ് പ്രശോഭ്, പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, ടിഎസ് ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ അഭിലാഷ്, എം അഷറഫലി, എ ബിജു, കെ ജ്ഞാനകുമാർ, ബി ഷൈബു, ടിഎസ് അനിൽകുമാർ, കെ ഭുവനേശ്വരി, ഡ്രൈവർമാരായ കെജെ ലൂക്കോസ്, എ കൃഷ്ണകുമാരൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നത്.
Read also : കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം