ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിതരണം ചെയ്യാനും വലിയ അളവിൽ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപി ഗൗതം ഗംഭീറിന് എങ്ങനെ കഴിയുമെന്ന് ഡെൽഹി ഹൈക്കോടതി. “ഇവക്ക് ഡോക്‌ടറുടെ കുറിപ്പടി ആവശ്യമില്ലേ? എങ്ങനെയാണ് ആർക്കും വലിയ അളവിൽ സംഭരിക്കാൻ കഴിയുന്നത്? ഈ മരുന്നുകൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് ലൈസൻസ് ഉണ്ടോ? ഇതിന് ലൈസൻസും മറ്റും ആവശ്യമില്ലേ,”- ജസ്‌റ്റിസുമാരായ വിപിൻ സങ്കിയുടെയും രേഖ പല്ലെയുടെയും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
“ഇക്കാര്യം റിപ്പോർട് ചെയ്യപ്പെട്ടതിന് ശേഷം ഇത് അവസാനിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ അത് ഇപ്പോഴും തുടരുകയാണ്, ”- കോടതി പറഞ്ഞു. കോവിഡ് മരുന്നുകളുടെ ലഭ്യതക്കുറവിനെ കുറിച്ചുള്ള ഒരു കൂട്ടം ഹരജികളിൽ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഗംഭീറിന്റെ നടപടി നിരുത്തരവാദപരമാണെന്ന് ഡെൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു.
കോവിഡ് ചികിൽസക്ക് ആവശ്യമായ ഫാബി ഫ്‌ളൂ മരുന്ന് ഈസ്‌റ്റ് ഡെൽഹിയിൽ ഉള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന ഗംഭീറിന്റെ ട്വീറ്റ് വന്‍ വിവാദമായിരുന്നു. വിഷയം കോടതിയുടെ ശ്രദ്ധയിലും എത്തിച്ചിരുന്നു. രാഹുല്‍ മെഹ്‌റയാണ് ഗംഭീറിന്റെ ട്വീറ്റിന്റെ കാര്യം കോടതിയില്‍ പരാമര്‍ശിച്ചത്. ഗംഭീറിന് എവിടെ നിന്നാണ് മരുന്നുകള്‍ കിട്ടുന്നതെന്ന് അറിയില്ലെന്നും മെഹ്‌റ പറഞ്ഞു.
ഗംഭീറിന്റേത് മരുന്ന് പൂഴ്‌ത്തിവെപ്പാണെന്ന് ആരോപിച്ച് സോംനാഥ് ഭാരതി , രാജേഷ് ശർമ തുടങ്ങിയ എഎപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ 100 സ്ട്രിപ്പ് മരുന്ന് വാങ്ങി ആളുകൾക്ക് സൗജന്യമായി നൽകുന്നത് എങ്ങനെ പൂഴ്‌ത്തിവെപ്പ് ആകുമെന്നാണ് ഗംഭീറിന്റെ ചോദ്യം.
Also Read: ഡിമാൻഡേറി; കിട്ടാനില്ല ഓക്‌സി മീറ്റർ; നിയന്ത്രണമില്ലാതെ കുതിച്ച് വിലയും