പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പതിവുപോലെ സർവീസുകൾ നടത്തില്ലെങ്കിലും യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവീസുകൾ ക്രമീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ യാത്രക്കാർ ഉണ്ടെങ്കിൽ സ്വകാര്യ ബസുകളും സർവീസ് നടത്തുമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ എത്ര സർവീസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
നിലവിൽ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇന്നുമുതൽ ദീർഘദൂര സർവീസുകൾ അടക്കം 13 ബസുകൾ ഉണ്ടാകും. കൂടാതെ വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽ നിന്ന് 5 വീതവും, മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് 6 സർവീസുകളും നടത്തും. ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തുന്ന ഈ ബസുകൾ പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വാളയാർ, മണ്ണാർക്കാട്, പട്ടാമ്പി എന്നീ സ്‌ഥലങ്ങളിലേക്ക് ആയിരിക്കും പ്രധാനമായും ഓടുക.
അതേസമയം യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്‌തമാക്കിയിട്ടുണ്ട്. ഒപ്പം നഷ്‌ടം സംഭവിക്കാത്ത രീതിയിൽ സർവീസ് നടത്താൻ കഴിയുന്ന ബസുകൾ നിരത്തിലിറക്കാൻ തയ്യാറാണെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥനും അറിയിച്ചു.
Read also : തൊഴിലാളികൾക്ക് ഇനി വെയിലേൽക്കില്ല; വലിയങ്ങാടിയിൽ മേൽക്കൂരയുടെ പണി അവസാനഘട്ടത്തിൽ