കോഴിക്കോട്: ഇനി വെയിലേൽക്കാതെ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് പണിയെടുക്കാനാവും. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതിന്റെ രണ്ടാംഘട്ട പണി അവസാനഘട്ടത്തിൽ എത്തി. കഴിഞ്ഞ വർഷം മേൽക്കൂരയുടെ ആദ്യഘട്ട പണി പൂർത്തിയായിരുന്നു. അന്ന് 105 മീറ്റർ നീളത്തിലാണ് മേൽക്കൂരയിട്ടത്. 75 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം.
രണ്ടാം ഘട്ടത്തിൽ 210 മീറ്ററാണ് മേൽക്കൂര ഒരുക്കുന്നത്. രണ്ട് കോടിയോളം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. വലിയ ഇരുമ്പ് തൂണുകൾ സ്‌ഥാപിച്ച് അതിന് മുകളിൽ അലൂമിനിയം ഷീറ്റിട്ടാണ് മേൽക്കൂര ഒരുക്കുന്നത്. വായുസഞ്ചാരം ഉറപ്പാക്കിയാണ് മേൽക്കൂര പണിയുന്നത്. രണ്ടാംഘട്ടപണി പൂർത്തിയായാൽ കയറ്റിറക്ക് തൊഴിലാളികൾ ജോലി ചെയ്യുന്ന ഭാഗങ്ങൾ മേൽക്കൂരക്ക് കീഴിലാവും. മേൽക്കൂരക്ക് ഉയരം ഉള്ളതിനാൽ കയറ്റിറക്ക് ജോലിയെ ബാധിക്കുകയുമില്ല.
വലിയങ്ങാടിയിലെ കച്ചവടത്തിന് തടസം വരാതിരിക്കാൻ രാത്രിയിലാണ് കൂടുതലായി മേൽക്കൂരയുടെ നിർമാണം നടക്കുന്നത്. നേരത്തേ വെയിൽ കനക്കുമ്പോൾ വലിയങ്ങാടിയിലുള്ളവർ തന്നെ വെയിലേൽക്കാതിരിക്കാൻ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കാറുണ്ടായിരുന്നു. പിന്നീടാണ് വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തിക്കൊണ്ട് സ്‌ഥിരം സംവിധാനമെന്ന ആശയത്തിലേക്ക് എത്തിയത്. വ്യാപാരികളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
Also Read: ലോക്ക്‌ഡൗൺ സമാന നിയന്ത്രണം; റംസാൻ വിപണി നഷ്‌ടമായേക്കും; വ്യാപാരികൾ ആശങ്കയിൽ