കണ്ണൂർ: സംസ്‌ഥാനത്ത് ഒരാഴ്‌ച നടപ്പാക്കുന്ന ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ ഒട്ടേറെ മേഖലകളെ സാരമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് റംസാൻ വിപണിയാണ്. നോമ്പ് അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്നതിന്റെ പശ്‌ചാത്തലത്തിൽ സാമൂഹിക നിയന്ത്രണത്തോടെ ആണെങ്കിലും വിപണി സജീവമായി വരികയായിരുന്നു. വിപണി മുൻകൂട്ടിക്കണ്ട് വൻതോതിൽ സ്‌റ്റോക്കെടുത്ത വ്യാപാരികൾ ഇപ്പോൾ ആശങ്കയിലാണ്.
ശനി, വോട്ടെണ്ണൽ ദിനമായ ഞായർ എന്നീ ദിവസങ്ങളിൽ വാരാന്ത്യ നിയന്ത്രണമായിരുന്നു. ചൊവ്വാഴ്‌ച മുതലാണ് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം നിലവിൽവരുന്നത്. ഇതിനിടയിൽ വീണുകിട്ടിയ തിങ്കളാഴ്‌ച വിപണിയിൽ അസാധാരണ തിരക്കനുഭവപ്പെട്ടു. വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങി. തിങ്കളാഴ്‌ച മിക്ക തുണിക്കടകളിലും ആളുകളെ നിയന്ത്രിച്ചും പുറത്ത് ഇരിപ്പിട സംവിധാനമൊരുക്കിയുമാണ് കച്ചവടം നടന്നത്. പക്ഷേ, ഈ ഒറ്റദിവസത്തെ വ്യാപരമേ റംസാന് അനുബന്ധമായി ഉണ്ടാകൂ എന്നാണ് വ്യാപാരികൾ കരുതുന്നത്.
ചാന്ദ്രപിറവി കാണുന്ന മുറക്ക് ഈദുൽ ഫിത്തർ പന്ത്രണ്ടിനോ പതിമൂന്നിനോ ആകാനാണ് സാധ്യത. നിയന്ത്രണങ്ങൾ ഒൻപതിന് തീരുകയാണെങ്കിൽ പത്തിനും പതിനൊന്നിനും വിപണി വീണ്ടും സജീവമായേക്കും. ഈദുൽ ഫിത്തറിന് തൊട്ടുള്ള ഒരാഴ്‌ചയാണ് റംസാൻ വിപണി കൂടുതൽ സജീവമാകുക. ഇക്കാലയളവിലാണ് സക്കാത്ത് (ദാനം) കർമം കൂടുതലായി നടക്കുന്നതും. ചെരിപ്പ്, തുണി, ഫാൻസി കടകൾ, പഴക്കടകൾ എന്നിവിടങ്ങളിലാണ് റംസാൻ കാലത്ത് നല്ല തിരക്കനുഭവപ്പെടാറ്.
അവശ്യ സർവീസിൽ ഉൾപ്പെടുന്നതിനാൽ പച്ചക്കറി- പഴക്കടകൾ, മീൻ- ഇറച്ചി വിപണി എന്നിവയെ നിയന്ത്രണം ബാധിക്കാനിടയില്ല.
Also Read: തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്