ന്യൂഡെൽഹി: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പിആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ഡെൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കി.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഘം വീട്ടിനകത്ത് കയറിയതെന്ന് പോലീസ് പറയുന്നു. സ്‌ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാൾ കോളിംഗ് ബെല്ലടിച്ചപ്പോൾ വീട്ടുജോലിക്കാരി വാതിൽ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാൾ കെട്ടിയിട്ടു. തുടർന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേർ വീട്ടിൽ കയറിയത്.
ഇവർ കിറ്റിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. മൂന്നുപേരും തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാരി എങ്ങനെയോ തന്റെ കെട്ടഴിക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 11 മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിൽ വസന്തവിഹാർ സ്വദേശിയായ അലക്കുകാരനെയാണ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് ഇയാൾ വിവരം നൽകിയിട്ടുണ്ട്. തങ്ങളെത്തുമ്പോൾ വീട്ടിനകത്ത് ബ്രീഫ് കേസുകളും മറ്റും തുറന്ന നിലയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
Most Read: കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും