തേഞ്ഞിപ്പലം: മലപ്പുറം-കോഴിക്കോട് ജില്ലകളിലൂടെ അതിരു പങ്കിടുന്ന കനോലി കനാലിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ 69.79 കോടി രൂപ അനുവദിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ പരിധിയിലുള്ള കനാലിന്റെ ഭാഗങ്ങളിലാണ് ആദ്യം വികസന പ്രവൃത്തികൾ ആരംഭിക്കുക. ഇവിടെ ബോട്ട് സർവീസ്, ചരക്ക് ഗതാഗതം ഉൾപ്പെടെ സാധ്യമാകുന്ന വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കനാലിന്റെ വികസനം 2025 ഓടുകൂടി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
18 മീറ്റർ മുതൽ 42 മീറ്റർ വരെയാണ് നിലവിൽ കനാലിന്റെ വീതി. ഇത് 45 മീറ്റർ വീതിയിലേക്ക് വർധിപ്പിക്കുകയാണ് ചെയുന്നത്. ഇതിനായി 7 ഹെക്‌ടർ ഭൂമി പുതുതായി ഏറ്റെടുക്കും. കൂടാതെ കനാലിന്റെ ആഴം കൂട്ടാനും പദ്ധതിയുണ്ട്. പദ്ധതിയുടെ ഭാഗമായി കനാലിനു കരയിൽ താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. ഇത് സംബന്ധിച്ചുള്ള സർവേ നടപടികൾ തുടങ്ങിയിട്ടുണ്ട്. ചേലേമ്പ്ര, വള്ളിക്കുന്ന് കരകളിലെ സർവേ നടപടികളാണ് പുരോഗമിക്കുന്നത്. ഏഴ് വർഷം മുമ്പ് കനാലിന്റെ വശങ്ങളിൽ കെട്ടിയ അരികുഭിത്തികളും നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റും.
വള്ളിക്കുന്ന്, കടലുണ്ടി പഞ്ചായത്ത് അതിർത്തിയിലെ ചാരക്കടവ്, പാറക്കടവ് പാലങ്ങളും പൊളിച്ച് മാറ്റാൻ പദ്ധതിയുണ്ട്. ഇതിനായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാറക്കടവ് പാലം പരിസരത്ത് നാല് ദിവസമായി മണ്ണ് പരിശോധന നടന്നു വരികയാണ്.
Read Also: കാലവർഷം ദുർബലം; സംസ്‌ഥാനത്ത് 15ന് ശേഷം മഴ ശക്‌തമായേക്കും