ഡെൽഹി : ഡെൽഹിയിൽ ശബ്ദ മലിനീകരണം തടയുന്നതിനായി പിഴത്തുക വർധിപ്പിച്ച് മലിനീകരണ നിയന്ത്രണ സമിതി. പുതിയ നിയമ ഭേദഗതി അനുസരിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന ആളുകളിൽ നിന്നും ഒരു ലക്ഷം രൂപ വരെ പിഴയായി ഈടാക്കാവുന്നതാണ്. കൂടാതെ ശബ്ദ മലിനീകരണം ഉണ്ടാകുന്ന പ്രദേശം സീൽ ചെയ്യാനുള്ള അനുമതിയും പുതിയ ഭേദഗതി നൽകുന്നുണ്ട്.
നിശ്ചിത സമയത്തിന് ശേഷവും വെടിമരുന്നുകൾ ഉപയോഗിക്കുന്ന ആളുകൾക്കെതിരെ പുതിയ നിയമ ഭേദഗതി അനുസരിച്ച് നടപടി സ്വീകരിക്കാവുന്നതാണ്. വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ നിയമം ലംഘിക്കുന്ന ആളുകളിൽ നിന്ന് 1000 രൂപയും, നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴയായി ഈടാക്കുക.
അതേസമയം വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, ഉൽസവങ്ങൾ എന്നീ പരിപാടികളിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ, വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ 10,000 രൂപയും നിശബ്ദ മേഖലകളിൽ 20,000 രൂപയുമായിരിക്കും പിഴ. കൂടാതെ പിഴ ഈടാക്കിയതിന് ശേഷവും ശബ്ദ മലിനീകരണം സൃഷ്ടിച്ചാൽ പിഴത്തുക 40,000 ആയി ഉയരും. വീണ്ടും നിയമ ലംഘനം തുടർന്നാൽ, പുതിയ ഭേദഗതി പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും പ്രദേശം സീൽ ചെയ്യുകയും ചെയ്യാം.
Read also : വ്യാജ തെളിവ് സൃഷ്ടിക്കാൻ ശ്രമം; ഐഷക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ