കൊച്ചി: രാജ്യദ്രോഹകേസില്‍ തനിക്കെതിരെ പോലീസ് വ്യാജ തെളിവുകള്‍ സൃഷ്‌ടിക്കുമോയെന്ന് അശങ്കയുണ്ടെന്ന് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന. അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം പോലീസ് കൈവശം വെച്ചിരിക്കുകയാണ്. ഇവ രണ്ടിലുമുള്ള വിവരങ്ങളിലും ആപ്ളിക്കേഷനിലുമൊന്നും കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ ഉണ്ടാവരുതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.
അതേസമയം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങൾ ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയറിച്ചു. സൂസന്‍ കോടി, സതീദേവി, സിഎസ് സുജാത എന്നിവരടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ജനിച്ച നാടിനായുള്ള ഐഷയുടെ പോരാട്ടത്തിന് എപ്പോഴും ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. അസോസിയേഷന്റെ പിന്തുണ പോരാട്ടത്തിനുള്ള പുത്തന്‍ ഊർജം പകരുന്നതായി ഐഷ അറിയിച്ചു.
നേരത്തെ, ഐഷ നടത്തുന്ന പോരാട്ടത്തിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമപരമായ പോരാട്ടത്തിനും എല്ലാവിധ സഹായവും ഡിവൈഎഫ്ഐ നൽകുമെന്ന് സംസ്‌ഥാന പ്രസിഡണ്ട് എസ് സതീഷ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്നും സതീഷ് ആരോപിച്ചു.
രാജ്യദ്രോഹകേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പോലീസ് നടപടികൾ അവസാനിപ്പിക്കാത്തതോടെ ആണ് ഐഷക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി നാല് തവണ ചോദ്യം ചെയ്‌ത പോലീസ് വ്യാഴാഴ്‌ച ഐഷയുടെ കൊച്ചിയിലെ ഫ്ളാറ്റിലെത്തി റെയ്‌ഡ് നടത്തിയിരുന്നു. ഐഷയെയും സഹോദരനെയും ചോദ്യം ചെയ്‌ത പോലീസ് ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഐഷക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
അതേസമയം, താൻ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ ലക്ഷദ്വീപിൽ നടക്കുന്ന സമരപരിപാടികളിൽ നിന്ന് പിൻമാറില്ലെന്നും ഐഷ സുൽത്താന പ്രതികരിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് കവരത്തി പോലീസിന്റെ തീരുമാനം.
Most Read: സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്